ഓണപ്പാട്ട് പാടുമ്പോൾ
==================
ഓണപ്പാട്ട് പാടുമ്പോളായിരം
ഓർമ്മകൾ ഉള്ളിൽ
താളം പിടിക്കുന്നു.
ഓണനിലാവിൽ പെണ്ണുങ്ങൾ
പുഴയിൽ കുളിക്കുമ്പോൾ
മണൽ നിലാവിനെ തോല്പ്പിക്കും
വെളിച്ചമായവരുടെ മാറു
മറക്കുന്നു!.
ഇല്ലായ്മതൻ പടു
കുഴിയിൽ നിന്നാരോ
ഒരു കുടം തുമ്പപ്പൂ കൈകൾ
നീട്ടുന്നു.
മുറ്റത്തു നിൽക്കും മുക്കൂറ്റികൾ
തലയാട്ടി ഉമ്മറപ്പൂക്കളത്തിനു
താരാട്ടു പാടുന്നു.
ചെമ്പരത്തി പൂക്കളനടു
പിടിക്കാനായി ചെണ്ടു
മല്ലിയോട് മത്സരിക്കുന്നു.
കൊട്ടും മേളവുമില്ലാതെ
അഞ്ചാറു പെൺകുട്ടികൾ
പുലർച്ചെ എവിടെ നിന്നോ
പൂവേ പൊലിപ്പാട്ട്
അറിയാതെ പാടുന്നു.
ചാണകം മെഴുകി ഒരു തള്ള
ഓണത്തപ്പനു പിന്നിൽ മായുന്നു.
ഒരു കാരണവരൊരു കുല
പഴുക്കാൻ പുക പിടിപ്പിക്കാനായ്
കയ്യിൽ ഒരു മഡാളും പിടിച്ചു
വേച്ചു വന്നില്ലാണ്ടാവുന്നു.
ഒരു കുട്ടി ഒരു കീറയുടുപ്പും
തുന്നി കെട്ടി മഹാബലിയെക്കുറിച്ചു
ഓണപ്പരീക്ഷ എഴുതുന്നു.
ഒരഞ്ചാറു പേർ ഓണ കാശു
കിട്ടാന്നായി ഉമ്മറത്തവകാശം
എന്നോണം കൈകൾ നീട്ടുന്നു.
ഓണം വന്നപ്പോൾ ഉണ്ണിയെ ഓർത്തു
കോരൻ കഞ്ഞി കുമ്പിളിൽ ആക്കി
മോന്തി ബീവറേജിനു മുന്നിൽ
ചാഞ്ഞു കിടക്കുന്നു
ഇല്ലായ്മയിൽ വർഷത്തിൽ ഒരിക്കൽ കിട്ടുന്നൊരു കഷ്ണം പഴവും
ഒരു പൊട്ടു പപ്പടവും
ഒരു തുള്ളി സാമ്പാറും മാത്രമോണം -
അതാഘോഷിക്കാനായി ഇന്നായിരം രൂപയ്ക്കു പതിനായിരം പേർ
വരി നിന്ന് പൂക്കൾ വാങ്ങി -
കമ്പോളം പറയുമ്പോലവയെ
വെട്ടി നുറുക്കി ഓണത്തേ
പ്പറ്റിയെന്തോ കൂകി വിളിക്കുന്നു.
No comments:
Post a Comment